ജിദ്ദ: സൗദി അറേബ്യയിൽ തൊഴിൽ തേടുന്ന വിദേശികൾക്കുള്ള തൊഴിൽ സർട്ടിഫിക്കറ്റ് സാധുതാ പരിശോധന (Professional Verification) കേന്ദ്രങ്ങൾ 160 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തുന്ന ഈ സംവിധാനം ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളിലാണ് ഏർപ്പെടുത്തിയത്. ഈ വർഷം സെപ്റ്റംബറിലാണ് ഇതിന് തുടക്കം കുറിച്ചത്. രണ്ടാംഘട്ടമായാണ് 160 രാജ്യങ്ങളായി ഉയർത്തുന്നത്. ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ഈ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത്.
സൗദിയിലെ ആകെ പ്രവാസി തൊഴിലാളികളുടെ 80 ശതമാനം വരുന്ന ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ പരീക്ഷാകേന്ദ്രങ്ങൾ ഇതിനകം ആരംഭിച്ചത്. ഡിപ്ലോമ, ബാച്ചിലേഴ്സ് ഡിഗ്രി, ബിരുദാനന്തര ബിരുദം എന്നീ അക്കാദമിക് യോഗത്യകൾ ഏതെങ്കിലുമുള്ളവർക്കാണ് ഈ പരീക്ഷ.
തൊഴിലാളിയുടെ സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത പരിശോധിക്കലാണിത്. ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിച്ച് അതിന് സർവകലാശാലയുടെ അംഗീകാരമുണ്ടെന്നും സർട്ടിഫിക്കറ്റ് അംഗീകൃതമാണെന്നും ഉറപ്പാക്കുകയാണ് പരിശോധനയിലൂടെ ചെയ്യുന്നത്.
ആറു മാസം മുമ്പ് മന്ത്രാലയം ‘പ്രഫഷണൽ പരീക്ഷ’ ആരംഭിച്ചിരുന്നു. വിദഗ്ധ തൊഴിലാളികൾക്ക് ബന്ധപ്പെട്ട ജോലികളിൽ അടിസ്ഥാന യോഗ്യതയും ശേഷിയുമുണ്ടെന്ന് പരിശോധിക്കാനാണ് പരീക്ഷ. അതത് തൊഴിലുകളിൽ പ്രാക്ടിക്കൽ, തിയറി പരീക്ഷകളാണ് നടത്തുന്നത്. ഈ പ്രഫഷണൽ പരീക്ഷ പാസായാൽ മാത്രമേ ബന്ധപ്പെട്ട തൊഴിൽ വിസയിൽ നടപടി പൂർത്തീകരിച്ച് സൗദിയിലേക്ക് വരാനാകൂ.
+ There are no comments
Add yours