റിയാദ്: സൗദി അറേബ്യയെ ആഗോള കലാകേന്ദ്രമായി സ്ഥാപിക്കാൻ സഹായിക്കുന്ന ടൂറിസം, പൈതൃക പദ്ധതിയുടെ തലവൻ കള്ളപ്പണം വെളുപ്പിച്ചുവെന്ന സംശയത്തെ തുടർന്ന് സൗദി അറേബ്യയിൽ അറസ്റ്റിലായിരിക്കുന്നു.
റോയൽ കമ്മീഷൻ ഫോർ അൽഉലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് അറസ്റ്റിലായത്. അധികാര ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് എൻജിനീയർ അംറ് ബിൻ സ്വാലിഹ് അൽമദനി(Amr bin Saleh Abdul Rahman Al Madani)യെ അറസ്റ്റ് ചെയ്തതെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അറിയിച്ചു.
ജനുവരി 28 ഞായറാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കിങ് അബ്ദുല്ല സിറ്റി ഫോർ ആറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജിയുടെ കരാർ അനധികൃതമായി സമ്പാദിച്ച കേസിലാണ് സർക്കാർ ഉദ്യോഗസ്ഥനായ അൽമദനിയെ അറസ്റ്റ് ചെയ്യ്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സഹ ഉടമസ്ഥതയിലുള്ള നാഷണൽ ടാലന്റ്‌സ് കമ്പനിക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ച് കരാർ നേടിയെന്നാണ് ആരോപണം.
സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ബന്ധു മുഖേനെയാണ് സ്വന്തം കമ്പനിക്കു വേണ്ടി അംറ് അൽമദനി അനധികൃതമായി 20,66,30,905 റിയാലിന്റെ (458 കോടിയിലധികം രൂപ) കരാർ നേടിയത്. 207 മില്യൺ റിയാലിന്റെ കരാറും കമ്മീഷനും നേടാൻ കുറുക്കുവഴികൾ ഉപയോഗപ്പെടുത്തുകയായിരുന്നു. സർക്കാർ ജോലിയിൽ ചേർന്നതിനു ശേഷം കമ്പനി വിട്ടതായി വ്യാജ രേഖയുണ്ടാക്കി കമ്പനിയുടെ ഉടമസ്ഥതയിൽ തുടരുകയും ചെയ്തു.
കമ്പനിയിൽ നിന്നും ഉടമകളിൽ നിന്നും പണം സ്വീകരിച്ച് അൽ മദനിക്ക് കൈമാറിയതായി ബന്ധു മൊഴി നൽകിയിട്ടുണ്ട്. മേൽപ്പറഞ്ഞ സംഭവങ്ങളിൽ സിഇഒയുമായി ഗൂഢാലോചന നടത്തിയതിന് നാഷണൽ ടാലെന്റ്സ് കമ്പനി പാർട്ണർമാരായ സയീദ് ബിൻ ആതിഫ് അഹമ്മദ് സഈദ്, ജമാൽ ബിൻ ഖാലിദ് അബ്ദുല്ല അൽ ദബൽ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അൽഉല റോയൽ കമ്മീഷൻ സിഇഒ അഴിമതികളും അധികാര ദുർവിനിയോഗവും നടത്തുന്നതായി തങ്ങൾക്ക് അറിയാമായിരുന്നെന്നും തട്ടിപ്പുകൾ നടത്താൻ സിഇഒയുമായി തങ്ങൾ ധാരണയിലെത്തിയിരുന്നതായും ഇരുവരും കുറ്റസമ്മതം നടത്തി. നാലു പ്രതികളെയും കോടതിയിൽ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും നസഹ വ്യക്തമാക്കി.
+ There are no comments
Add yours