ജിദ്ദ: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ വെച്ച് ശ്രീലങ്കൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിരപരാധിയാണെന്ന് പ്രതിയായ പ്രവാസി ഇന്ത്യക്കാരൻ. എട്ടു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയിൽ കൊളംബോ വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്.
വിമാനത്തിൽ വച്ച് പെൺകുട്ടിയുടെ അമ്മയുടെ അഭ്യർത്ഥന പ്രകാരം പുതപ്പ് കൊണ്ട് മൂടുക മാത്രമാണ് ചെയ്തതെന്ന് പ്രതി വാദിച്ചു. വിമാനത്തിൽ ഇടനാഴിയുടെ ഭാഗത്തെ സീറ്റിലാണ് താൻ ഇരുന്നത്. അതുകൊണ്ടുതന്നെ ഓവർഹെഡ് ക്യാബിൻ എളുപ്പത്തിൽ തുറക്കാൻ സാധിക്കുമെന്നതിനാൽ, അമ്മയുടെ അഭ്യർത്ഥന പ്രകാരം ഞാൻ പുതപ്പ് പുറത്തെടുത്ത് കുട്ടിയെ മൂടി. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല- കുറ്റാരോപിതനായ തെലങ്കാന സ്വദേശി തന്റെ കുടുംബത്തോട് ഫോണിൽ പറഞ്ഞു.
സൗദിയിൽ നിന്ന് കൊളംബോ വഴി ഇന്ത്യയിലേക്ക് പോകുന്ന ശ്രീലങ്കൻ എയർവേസിന്റെ വിമാനത്തിലായിരുന്നു സംഭവം.
നിരപരാധിത്വം തെളിയിക്കാൻ ഭർത്താവിനെ സഹായിക്കണമെന്ന് ഇയാളുടെ ഭാര്യ ഗംഗാലക്ഷ്മി അഭ്യർത്ഥിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമാണ്. മെഡിക്കൽ റിപ്പോർട്ടുകളും മറ്റ് തെളിവുകളും നിരപരാധിയാണെന്ന് തെളിയിക്കുന്നതായും കുടുംബം പറഞ്ഞു.
തെലങ്കാനയിലെ ജഗ്തിയാൽ ജില്ലക്കാരനായ 49 കാരനായ ഇദ്ദേഹം പട്ടികജാതി വിഭാഗത്തിൽ പെട്ടയാളും രണ്ട് കുട്ടികളുടെ പിതാവുമാണ്. റിയാദിലെ ഒരു പ്രമുഖ നിർമാണ കമ്പനിയിൽ ആശാരിയായി ജോലി ചെയ്യുന്നു. ഡിസംബർ 14നാണ് പീഡനക്കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
റിയാദിൽ നിന്ന് ശ്രീലങ്ക വഴി ഹൈദരാബാദിലേക്കുള്ള ട്രാൻസിറ്റ് വിമാനത്തിലാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
+ There are no comments
Add yours