കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നെന്ന് ട്രൂഡോ. പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ് തീരുമാനം. ലിബറൽ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ സ്ഥാനത്ത് തുടരും.
9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തിരുന്നു. തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്. 2015 മുതൽ മൂന്നുതവണ തുടർച്ചയായി കാനഡയെ നയിക്കുന്ന ജസ്റ്റിൻ ട്രൂഡോയെ ജനങ്ങൾക്ക് മടുത്തുതുടങ്ങിയെന്ന സർവേഫലങ്ങൾകൂടി പുറത്തുവന്ന സാഹചര്യത്തിലാണ് രാജിയിലേക്ക് നീങ്ങിയത്.
ഇന്ത്യയുമായുള്ള ഖലിസ്ഥാൻ വിവാദമടക്കം വിഷയങ്ങളിൽ കനത്ത വിമർശനങ്ങൾ നേരിടുന്ന ട്രൂഡോയുടെ നേതൃത്വത്തിൽ, ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ലിബറൽ പാർട്ടി പരാജയപ്പെടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജി.
ഖലിസ്ഥാൻ വിഷയത്തിൽ തെളിവില്ലാതിരുന്നിട്ടും ഇന്ത്യയ്ക്കെതിരെ നടപടി എടുത്തെന്ന ആരോപണം പ്രതിപക്ഷം കടുപ്പിച്ചിരുന്നു. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിക്ക് ജനസമ്മതി കൂടിയതിനാൽ തിരഞ്ഞെടുപ്പിലേക്ക് പുതിയ നേതൃത്വം വേണമെന്ന് ലിബറൽ പാർട്ടി എംപിമാർ ആവശ്യപ്പെട്ടിരുന്നു.
ട്രൂഡോയുടെ നയങ്ങളെ പരസ്യമായി വിമർശിച്ച് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചതും കനത്ത തിരിച്ചടിയായി. അടുത്തിടെ നടന്ന സർവേയിൽ പകുതിയിലധികം എംപിമാരും ട്രൂഡോ രാജി വയ്ക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്ത് പണപ്പെരുപ്പം ഉയർന്നതും വീടുകളുടെ വിലയും വാടകയും കൂടിയതും ഭരണവിരുദ്ധവികാരമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. പൈപ്പ് ലൈൻ പദ്ധതിയുടെ പേരിൽ ഗോത്രവിഭാഗത്തിൻറെ പ്രതിഷേധം നേരിടേണ്ടിവന്നതും ട്രൂഡോയ്ക്ക് ക്ഷീണമുണ്ടാക്കി.
+ There are no comments
Add yours