റിയാദ്: അറേബ്യൻ ജനജീവിതത്തിൽ ഒട്ടകങ്ങളുടെ സാംസ്‌കാരിക പ്രാധാന്യം ആഘോഷിക്കുന്നതിനായി സൗദി അറേബ്യ 2024നെ ‘ഒട്ടകങ്ങളുടെ വർഷം’ (The Year of Camels) ആയി പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവി(King Salman bin Abdulaziz Al Saud)ന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. അറബ് സംസ്‌കാരത്തിലും ജനജീവിതത്തിലും ഒട്ടകങ്ങളുടെ മൂല്യവും ബന്ധവും ആഘോഷിക്കാൻ ലക്ഷ്യമിട്ട് ഈ വർഷം സംഘടിപ്പിക്കുന്ന പരിപാടികൾക്ക് സൗദി സാംസ്‌കാരിക മന്ത്രാലയം മേൽനോട്ടം വഹിക്കും.
2024 ഒട്ടക വർഷമായി നിശ്ചയിച്ചതിന് സൗദി സാംസ്‌കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ(Prince Badr bin Abdullah bin Farhan) തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നന്ദി അറിയിച്ചു.സൗദിയുടെ പൈതൃകത്തെ പരിപോഷിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഭരണനേതൃത്വം നടത്തുന്ന ശ്രമങ്ങളെ സൗദി ഒട്ടക ക്ലബ് ചെയർമാൻ ഫഹദ് ബിൻ ഹാത്‌ലിൻ(Fahd bin Hatlin) എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അഭിനന്ദിച്ചു.
മരുഭൂമിയിൽ ആളുടെ സഞ്ചാരത്തിനും ചരക്ക് നീക്കത്തിനും ഉപയോഗപ്പെടുത്തിയിരുന്ന ഒട്ടകങ്ങളിൽ മികച്ച ഇനങ്ങൾക്ക് ലക്ഷങ്ങൾ വിലയുണ്ട്. ഒട്ടകങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ഒരു കാലത്ത് ആളുകളുടെ സമ്പത്ത് കണക്കാക്കിയിരുന്നത്. പാൽ, മാംസം എന്നിവയ്ക്ക് ധാരാളമായി ഇപ്പോഴും ഒട്ടകങ്ങളെ ഉപയോഗിച്ചുവരുന്നു.
+ There are no comments
Add yours