ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ അവർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒഴുകിയെത്തിയതായി ബംഗ്ലാദേശ് ദിനപത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയ്തു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചുവെന്ന് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അക്രമാസക്തമായ ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുന്നു. രാജ്യവ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ച് നൂറുകണക്കിന് വിദ്യാർത്ഥി പ്രവർത്തകർ പ്രതിഷേധ മാർച്ചിനായി തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.
പ്രതിഷേധക്കാർ “ധാക്കയിലേക്കുള്ള ലോംഗ് മാർച്ച്” ആരംഭിച്ചപ്പോഴും, ഭരണകക്ഷിയായ അവാമി ലീഗും പ്രതിപക്ഷമായ ബിഎൻപിയും ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായും സൈനിക ആസ്ഥാനത്ത് മറ്റ് പങ്കാളികളുമായും സൈനിക മേധാവി ചർച്ച നടത്തുകയായിരുന്നു.
+ There are no comments
Add yours