പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. മാതാപിതാക്കളുടെ ഫോട്ടോയും വീഡിയോയും കുട്ടികൾ ഫോണിൽ പകർത്തുന്നത് സ്വാഭാവിക കാര്യമല്ലെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കുഞ്ഞുങ്ങൾ ഫോണിൽ വീടിന്റെയോ വീട്ടിലുള്ള മാതാപിതാക്കളുടെയോ ദൃശ്യങ്ങൾ പകർത്തുമ്പോൾ പിന്നിൽ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് വിദഗ്ധർ നൽകുന്ന സൂചന. ഇത്തരത്തിൽ പകർത്തുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കളുമായോ സോഷ്യൽ മീഡിയകളിലോ പ്രചരിച്ചാൽ വീടിനകത്തുള്ള സംവിധാനങ്ങളും താമസിക്കുന്ന വീടിന്റെ മറ്റു വിശദാംശങ്ങളും സ്വകാര്യ കുടുംബ ഫോട്ടോകളും മറ്റുള്ളവരിലേക്കും എത്തും. ഇത് ഏതെങ്കിലും തരത്തിൽ അപകടത്തിലേക്ക് നയിച്ചേക്കാമെന്നും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് പറയുന്നു.
വീട്ടുജോലിക്കാരോ ഡ്രൈവർമാരോ പോലുള്ള വീട്ടിൽ ജോലി ചെയ്യുന്നവരുമായി കുട്ടികൾ അവരുടെ ജീവിതത്തെയും കുടുംബ കാര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും പങ്കിടാതിരിക്കുന്നതാണ് ഉചിതമെന്നും ADJD പറയുന്നു. ഇത്തരക്കാരിൽ ചിലർ സോഷ്യൽ മീഡിയയിൽ അവരുടെ ജീവിതം തുറന്നുകാട്ടുന്നത് കുട്ടികളെ ദുരുപയോഗത്തിനും ചൂഷണത്തിനും ഇരയാക്കുന്നു, ചില സന്ദർഭങ്ങളിൽ ബ്ലാക്ക് മെയിലിംഗും ചെയ്യുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു.
തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പലപ്പോഴും യുവാക്കൾക്കിടയിൽ വേണ്ടത്ര അവബോധം വളർന്നിട്ടില്ല എന്നും തങ്ങളുടെ സ്വകാര്യജീവിതം സുഹൃത്തുക്കളുമായും അപരിചിതരുമായും പങ്കുവയ്ക്കുന്നതിന്റെ അനന്തരഫലങ്ങളെ കുറിച്ച് അവർ ബോധവാന്മാരല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു മാത്രമല്ല, ഇത്തരം സാഹചര്യങ്ങൾ തടയാൻ കഴിയുന്ന വഴികൾ അതോറിറ്റി പട്ടികപ്പെടുത്തിയിട്ടുണ്ട്…,
- വീടിന് പുറത്തുള്ളവരുമായി സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കൾ കുട്ടികളിൽ അവബോധം വളർത്തണം.
- ഇലക്ട്രോണിക് ബ്ലാക്ക് മെയിൽ രീതികളെക്കുറിച്ചും വീടിന്റെ സ്ഥലങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തുന്നതിലെ അപകടസാധ്യതകളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കണം.
- സ്കൂളുകളിൽ അധ്യാപകർ ഉൾപ്പെടെ കുട്ടികളെ അവരുടെ ജീവിതത്തിന്റെ വിശദാംശങ്ങൾ സ്വകാര്യമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും വേണം
+ There are no comments
Add yours