അബുദാബി: കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് പദ്ധതി 15% വർധിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് യുഎഇയിൽ ഇത്തവണ മഴ ശക്തമാകും. മണിക്കൂറിൽ 29,000 ദിർഹം (6.57 ലക്ഷം രൂപ) ചെലവിട്ടാണ് ക്ലൗഡ് സീഡിങ് നടത്തിവരുന്നത്. യുഎഇ വർഷത്തിൽ ശരാശരി 900 മണിക്കൂറിലധികം ക്ലൗഡ് സീഡിങ് നടത്തിവരുന്നു. ജലക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. ക്ലൗഡ് സീഡിങ് മെച്ചപ്പെടുത്തുന്നതിനായി രാജ്യാന്തര സംഘടനകളുമായും വിദഗ്ധരുമായും സഹകരിക്കുന്നു.
വരൾച്ചയും ഉയർന്ന ജല ബാഷ്പീകരണവും പരിമിതപ്പെടുത്തുന്ന കൃത്രിമ മഴയിലൂടെ (ക്ലൗഡ് സീഡിങ്) താപനില ക്രമീകരിക്കാനും സാധിക്കുന്നു. ജലക്ഷാമം പരിഹരിക്കുന്നതിന് 2002ലാണ് യുഎഇ ക്ലൗഡ് സീഡിങ് ആരംഭിച്ചത്. ശൈത്യകാലമായിട്ടും മഴ ലഭിക്കാതാവുകയോ ചൂടിന്റെ കാഠിന്യം കൂടുകയോ ചെയ്താൽ ക്ലൗഡ് സീഡിങ് നടത്തുകയാണ് ചെയ്തുവരുന്നത്.
കൃത്രിമമായി മഴ പെയ്യിക്കാൻ മേഘത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ക്ലൗഡ് സീഡിങ്. ഇതിലൂടെ 18% മഴ വർധിപ്പിക്കാമെന്ന് യുഎഇ 2 പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ വ്യക്തമാക്കുന്നു. പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ അഭാവം നികത്താനും മഴയുടെ അളവ് വർധിപ്പിക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്. വരൾച്ച വെല്ലുവിളി നേരിടുന്ന രാജ്യങ്ങൾക്കും ഈ മാതൃക പിന്തുടരാവുന്നതാണ്.
+ There are no comments
Add yours