റിയാദ്: സൗദിയിൽ വർധിച്ച വാഹനപകടങ്ങളുടെ കാരണങ്ങൾ പുറത്ത് വിട്ട് പൊതുഗതാഗത അതോറിറ്റി. ഹൈവേ ട്രാക്കുകളിൽ നിന്നും വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതും കൂടുതൽ അപകടങ്ങൾക്ക് കാണമാകുന്നതായി റിപ്പോർട്ട് പറയുന്നു. 2022 ലെ റോഡപകടങ്ങളുടെ റിപ്പോർട്ടാണ് അതോറിറ്റി പുറത്തുവിട്ടത്.
സൗദിയിലെ വാഹനപകടങ്ങളുടെ പ്രധാന കാരണങ്ങളും എണ്ണവും പുറത്തുവിട്ട് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. രണ്ടായിരത്തി ഇരുപത്തി രണ്ടിലെ കണക്കുകളാണ് അതോറിറ്റി പ്രസിദ്ധീകരിച്ചത്.
ഹൈവേകളിൽ ട്രാക്കുകൾ മാറുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കാതെ പെട്ടെന്ന് ട്രാക്കുകൾ മാറുന്നതാണ് അപകടത്തിന് പ്രധാനകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.ഇത്തരത്തിൽ പെട്ടെന്ന് ട്രാക്ക് മാറിയത് മൂലം കഴിഞ്ഞ വർഷം 47,5000 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെ ഡ്രൈവ് ചെയ്തതാണ് രണ്ടാമത്തെ അപകട കാരണം.
ഇതുവഴി 459000 അപകടങ്ങളും പോയ വര്ഷം റിപ്പോർട്ട് ചെയ്തു. ഡ്രൈവിംഗിൽ നിന്നും ശ്രദ്ധതിരിക്കുന്ന മൊബൈൽ ഉപയോഗം പോലെയുള്ള കാരണങ്ങൾ കൊണ്ട് 194000വും മറ്റു കാരണങ്ങൾ കൊണ്ട് 185000 അപകടങ്ങളും റിപ്പോർട്ട് ചെയ്തതായും അതോറിറ്റി റിപ്പോർട്ട് പറയുന്നു. എന്നാൽ ഗുരുതര അപകടങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് വലിയ കുറവ് രേഖപ്പെടുത്തി. ഇത്തരം അപകടങ്ങൾ 55 ശതമാനം തോതിൽ കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു.
+ There are no comments
Add yours