അബുദാബിയിലെ ഏറ്റവും പ്രധാന റോഡ് ആണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് (E311) റോഡ്. ഇപ്പോഴിതാ ഇതിലെ മണിക്കൂറിൽ 120 കിലോമീറ്റർ സ്പീഡ് കുറഞ്ഞ വേഗത പരിധി നീക്കം ചെയ്യുകയാണ് സര്ക്കാർ. ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഹെവി ട്രക്കുകളുടെ ചലനം ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ട് ആണ് നടപടിയെന്നു അബുദാബി മൊബിലിറ്റി പ്രഖ്യാപിച്ചു. ഇതുപ്രകാരം വാഹനമോടിക്കുന്നവർ ഇനി മണിക്കൂറിൽ 120 കിലോമീറ്റർ വേഗത നിലനിർത്തേണ്ടതില്ല. സൈൻബോർഡുകളിലെ ഏറ്റവും കുറഞ്ഞ വേഗത പരിധി അടയാളപ്പെടുത്തൽ റോഡിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ റോഡിലെ പരമാവധി വേഗത 140 കിലോമീറ്റർ ആയി തന്നെ തുടരും.
2023 ഏപ്രിലിൽ ആണ് അബുദാബി E311-ൽ ഏറ്റവും കുറഞ്ഞ വേഗത പരിധി 120 കിലോമീറ്റർ ആയി അവതരിപ്പിച്ചത്. ഈ പ്രധാന ഹൈവേയിലെ പരമാവധി വേഗത 140 കിലോമീറ്റർ ആണ്. ഇടതുവശത്ത് നിന്നുള്ള ഒന്നും രണ്ടും പാതകളിൽ ഏറ്റവും കുറഞ്ഞ വേഗത 120 കിലോമീറ്റർ ആയും നിശ്ചയിച്ചു. കുറഞ്ഞ വേഗത പരിധി ലംഘിച്ച ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ഈടാക്കുകയും ചെയ്തു വരികയായിരുന്നു. അതേസമയം, ഹെവി വാഹനങ്ങൾ ഉപയോഗിക്കുന്ന വലതുവശത്തു നിന്നുള്ള മൂന്നാമത്തെയും അവസാനത്തെയും പാത വേഗത നിയന്ത്രണത്തിന് കീഴിലായിരുന്നില്ല.
അബുദാബി-സ്വീഹാൻ റോഡ് (E20), ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (E11) എന്നിവയുൾപ്പെടെ പ്രധാന ഹൈവേകളിലുടനീളം വേഗതാ പരിധി കുറയ്ക്കാൻ നേരത്തേ അധികൃതർ തീരുമാനിച്ചിരുന്നു.
+ There are no comments
Add yours