പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദുശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്പ്സ് ഹിന്ദുമന്ദിർ ഈ മാസം 14ാം തീയ്യതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അറബ് രാജ്യത്തിന് സമർപ്പിക്കും.
അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന് ശിലയിട്ടത്. 2019-ൽ നിർമാണം ആരംഭിച്ചു. നിർമാണം പൂർത്തിയായെങ്കിലും മിനുക്കുപണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുളള മറ്റ് വിവരണങ്ങൾ എന്നിവയിൽ നിന്നുളള പ്രധാന നിമിഷങ്ങൾ എന്നിവ ക്ഷേത്രത്തിന്റെ കൊത്തുപണിയിൽ വന്നിട്ടുണ്ട്. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. രണ്ടായിരത്തോളം ശില്പികളാണ് ക്ഷേത്ര നിർമാണത്തിൽ പങ്കെടുത്തത്. ത്രിവേണി സംഗമം, ഗൗമുഖ് മണികൾ, വിശാലമായ ഹാൾ, ഫുഡ് കോർട്ട് എന്നിവയും ക്ഷേത്രത്തിലുണ്ട്.

ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 14-ന് രാവിലെ നടക്കും. വൈകീട്ടാണ് സമർപ്പണച്ചടങ്ങ്. മഹന്ത് സ്വാമി മഹാരാജ് കർമങ്ങൾക്ക് നേതൃത്വം നൽകും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടന ദിനത്തിൽ പ്രവേശനം. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുക്കും. ഓൺലൈൻ വഴി ദർശനത്തിന് രജിസ്റ്റർ ചെയ്തവർക്ക് 18-ന് പ്രവേശനം നൽകും. തിരക്ക് കാരണം യുഎഇയിലുളളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതർ ആവശ്യപ്പെട്ടു.

യുഎഇയിലെ ബാപ്സ് ഹിന്ദു മന്ദിർ ലോക അത്ഭുതങ്ങളിൽ ഒന്നായിരിക്കുമെന്ന് സഹിഷ്ണുത-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ(Sheikh Nahyan bin Mubarak Al Nahyan) പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിൻറെ തെളിവാണ് ക്ഷേത്രത്തിന്റെ നിർമാണം. പ്രതിനിധീകരിക്കുന്ന ശാശ്വത മൂല്യങ്ങളുടെയും സാംസ്കാരിക പൈതൃകത്തിന്റെയും മൂർത്തീ ഭാവമായി ബാപ്സ് ഹിന്ദു മന്ദിർ നിലകൊളളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
+ There are no comments
Add yours