അബുദാബി കിരീടവകാശിയുടെ ദ്വീദിന സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയും യുഎഇയും തമ്മിൽ ഊർജ്ജ സഹകരണം വിപുലീകരിക്കുന്നതിനുള്ള നാല് കരാറുകളിൽ ഒപ്പുവെച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ ചർച്ചയിലാണ് പുതിയ കരാറുകൾക്ക് ധാരണയായത്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ഇരുവരും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.
അബുദാബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മിലുള്ള ദീർഘകാല എൽഎൻജി വിതരണത്തിനുള്ള ദീർഘ കാല കരാറാണ് പ്രധാനപ്പെട്ടത്. ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡുമായും കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
കൂടാതെ എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജിയും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അബുദാബി ഓൺഷോർ ബ്ലോക്കും ഊർജ ഭാരതും തമ്മിലാണ് നാലാമത്തെ കരാർ ഒപ്പുവെച്ചത്. ഇന്ത്യയിൽ ഫുഡ് പാർക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഗുജറാത്ത് സർക്കാരും അബുദാബി ഡെവലപ്മെന്റൽ ഹോൾഡിംഗ് കമ്പനിയും ഒപ്പു വെച്ചു.
ഗാസയിലെ സാഹചര്യം ഉൾപ്പെടെ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്ഖ് ഖാലിദ് രാജ്ഘട്ടിൽ ആദമർപ്പിച്ചു.
ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തിയ ഷെയ്ഖ് ഖാലിദിനെ ഹൈദരാബാദ് ഹൗസിലാണ് മോദി സ്വീകരിച്ചത്. ഉറ്റ സുഹൃത്തിന് ഊഷ്മള സ്വാഗതമെന്ന് മോദി എക്സിൽ കുറിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച ശേഷം നാളെ നടക്കുന്ന പരിപാടികൾക്കായി മുംബൈയിലേയ്ക്ക് പോകും. ഫെബ്രുവരിയിൽ മോദി യുഎഇ സന്ദർശിച്ചിരുന്നു.
+ There are no comments
Add yours