അബ്ദുൾ റഹീമിന്റെ മോചനം ഉടൻ സാധ്യമായേക്കുമെന്ന് സൂചന. ദയാധനം നൽകി മോചിപ്പിക്കുന്നതിന് നൽകിയ ഹർജി ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു. ദയാധനം നല്കാൻ തയ്യാറാണെന്ന് റഹീമിന്റെ അഭിഭാഷകൻ കോടതിയെ രേഖാമൂലം അറിയിച്ചു.
റിയാദിലെ നിയമസഹായ സമിതി നിയോഗിച്ച അഭിഭാഷകൻ ഉസാമ അബ്ദുല്ലത്തീഫ് അൽ അംബർ, റഹീമിന്റെ കുടുംബം പ്രതിനിധിയായി അധികാരപത്രം നൽകിയ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ എന്നിവർ ചേർന്നാണ് ദയാധനം നൽകാൻ തയ്യാറാണെന്ന് കോടതിയിൽ രേഖാമൂലം അറിയിച്ചത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി ദയാധനമായ 34 കോടി രൂപ റിയാദ് ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ എത്തണം. അതിനുളള നടപടിക്രമങ്ങൾ നാട്ടിൽ പുരോഗമിക്കുകയാണ്. അതേസമയം, ഏറ്റവും അടുത്ത ദിവസം ഇരുകക്ഷികളേയും കോടതി വിളിപ്പിക്കും എന്നാണ് സൂചന. അടുത്ത സിറ്റിങ്ങിൽ കോടതി അനുമതിയോടെ ബാങ്ക് അക്കൗണ്ട് തുറക്കാനാകുമെന്നാണ് പ്രതീക്ഷ. റഹീമിന്റെ വക്കീൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിച്ചത്.
നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന നടപടി. സൗദി ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിനുശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതി ഉത്തരവുണ്ടാകുക.
ചെക്ക് മരിച്ച ബാലന്റെ കുടുംബത്തിന് കൈമാറി ദയാധനം സ്വീകരിച്ചതായി കോടതി രേഖപ്പെടുത്തുകയും ചെയ്യും. ഇതോടൊപ്പം മോചന ഉത്തരവും പുറപ്പെടുവിക്കും.
സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഇതിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രാലത്തെ സമീപിച്ചിട്ടുണ്ട്. ഉടൻ തീരുമാനം ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്
+ There are no comments
Add yours