ജിദ്ദ: വിദേശ തൊഴിലാളിയുടെ പാസ്‌പോർട്ട് സൗദിയിലെ തൊഴിലുടമ കൈവശം വെച്ചാൽ ആയിരം റിയാൽ പിഴ. തൊഴിൽ നിയമലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടികയിൽ വരുത്തിയ പരിഷ്‌കാരങ്ങൾക്ക് വകുപ്പ് മന്ത്രി എൻജിനീയർ അഹ്‌മദ് അൽറാജ്ഹി അംഗീകാരം നൽകി.
തൊഴിലാളിയുടെയോ തൊഴിലാളിയുടെ കുടുംബാംഗങ്ങളുടെയോ പാസ്പോർട്ട് തൊഴിലുടമ കസ്റ്റഡിയിൽ സൂക്ഷിക്കരുതെന്ന നിയമം നേരത്തേ തന്നെ നിലവിലുണ്ട്. പാസ്‌പോർട്ട് അതിന്റെ ഉടമയുടെ വ്യക്തിപരമായ പ്രമാണവും യാത്രാരേഖയുമാണ് എന്നതിനാൽ അത് അനുവദിച്ച രാജ്യത്തിന് മാത്രമാണ് പിടിച്ചെടുക്കാൻ അനുവാദമുള്ളത്.
വർക്ക് പെർമിറ്റ് ലഭിക്കാത്ത വിദേശ തൊഴിലാളിയെ ജോലിക്കു വെച്ചാൽ 10,000 റിയാൽ പിഴയാണ് പരിഷ്‌കരിച്ച പട്ടികയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഓരോ തൊഴിലാളിയുടെയും പേരിൽ ഈ തുക തൊഴിലുടമയിൽ നിന്ന് ഈടാക്കും.
സ്വദേശിവത്കരിച്ച തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നതിന് ഓരോ വിദേശിക്കും 2,000 റിയാൽ, 4,000 റിയാൽ, 8,000 റിയാൽ എന്നിങ്ങനെയാണ് പിഴ. സ്ഥാപനങ്ങളുടെ വലിപ്പ വ്യത്യാസത്തിനനുസരിച്ചാണ് ഈ മാറ്റം. വിസകൾ ലഭിക്കാനും മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്താനും വ്യാജ വിവരങ്ങൾ സമർപ്പിക്കുന്നതിന് ഓരോ വിസക്കും സേവനങ്ങൾ പ്രയോജനപ്പെടുത്തിയ ഓരോ തൊഴിലാളിക്കും 1,000 റിയാൽ, 2,000 റിയാൽ, 3,000 റിയാൽ എന്നിങ്ങിനെ സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തും.
+ There are no comments
Add yours