അബുദാബി: അടുത്ത വർഷത്തെ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് യുഎഇ അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഇതിനായുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷൻ പ്ലാറ്റ്‌ഫോം ചൊവ്വാഴ്ച മുതലാണ് തുറന്നത്. ഡിസംബർ 21 വരെ മാത്രമേ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കുകയുള്ളൂവെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് (ഔഖാഫ്) അറിയിച്ചു.
ഘട്ടംഘട്ടമായുള്ള രജിസ്‌ട്രേഷൻ പ്രക്രിയ വിശദീകരിക്കുന്ന ഗൈഡ് ഔഖാഫ് പുറത്തിറക്കിയിട്ടുണ്ട്.
ഔഖാഫ് യുഎഇ സ്മാർട്ട് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്.
ആപ്പ് തുറന്ന് ‘ഹജ് പെർമിറ്റ് സർവീസ്’ ഓപ്ഷൻ തിരഞ്ഞെടുക്കണം.
യുഎഇ പാസ് (ഡിജിറ്റൽ ഐഡി) ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ലോഗിൻ ചെയ്തുകഴിഞ്ഞാൽ, ഒരു രജിസ്ട്രേഷൻ ഐക്കൺ ദൃശ്യമാകും.
‘രജിസ്റ്റർ’ ഐക്കണിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യാം.
വ്യക്തിഗത വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കണം അപേക്ഷ സബ്മിറ്റ് ചെയ്യേണ്ടത്.
യുഎഇയിൽ നിന്ന് സാധാരണയായി ലൈസൻസുള്ള ടൂർ ഓപറേറ്റർമാർ വഴിയാണ് തീർഥാടനത്തിന് പോകുന്നത്. അംഗീകൃത ഹജ്ജ് ഓപറേറ്റർമാരുടെ പട്ടിക ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റി(General Authority of Islamic Affairs and Endowment)ന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
+ There are no comments
Add yours