റിയാദ്: പത്തിൽ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ നിന്ന് 2024 മാർച്ച് മുതൽ ലെവി ഇടാക്കാൻ തീരുമാനം. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് നേരത്തേ അനുവദിച്ച ലെവി ഇളവ് ഇനി നീട്ടിനൽകില്ലെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 25 വരെയാണ് സൗദി മന്ത്രിസഭ ഇളവ് പ്രഖ്യാപിച്ചിരുന്നത്.
മൂന്നുമാസം കൂടി കഴിഞ്ഞാൽ ഇഖാമ പുതുക്കാൻ ചെറുകിട സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പേരിൽ ലെവി അടയ്ക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. പത്തിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവിയിളവ് നേരത്തെ മൂന്നു വർഷത്തേക്കായിരുന്നു അനുവദിച്ചിരുന്നത്.
കഴിഞ്ഞ മാർച്ചിൽ സമയപരിധി അവസാനിക്കാനിരിക്കെ സൗദി മന്ത്രിസഭ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു.രാജ്യത്ത് 65 ലക്ഷം പേർ ചെറുകിട, ഇടത്തരം വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് 2023 ആദ്യപകുതി വരെയുള്ള കണക്ക്.
ആകെയുള്ള സ്ഥാപനങ്ങളിൽ 99.5 ശതമാനവും ചെറുകിട, ഇടത്തരം ഗണത്തിൽ ഉൾപ്പെടുന്നു. ഈ വർഷം ആദ്യ പകുതിയിൽ റിയാദ് പ്രവിശ്യയിലാണ് ഏറ്റവുമധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്തതിന്റെ 41 ശതമാനവും തലസ്ഥാന നഗരിയിലാണ്.
+ There are no comments
Add yours