ദുബായ്: ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ തട്ടിപ്പ് പെരുകുന്നതായി പരാതി. റിയൽ എസ്റ്റേറ്റ് പരസ്യങ്ങളിൽ വ്യക്തമാക്കിയ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിൽ പരാജയപ്പെട്ട 30 റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ദുബായുടെ റെഗുലേറ്ററി അതോറിറ്റി അടുത്തിടെ 50,000 ദിർഹം വീതം പിഴ ചുമത്തിയിരുന്നു.
എന്നാൽ വീണ്ടും വീണ്ടും തങ്ങൾ തട്ടിപ്പിന് ഇരയാവുകയാണെന്ന് ദുബായ് നിവാസികൾ പറയുന്നു. സോഷ്യൽ മീഡിയയിലുടനീളം, റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരുടെ പരസ്യങ്ങൾ വസ്തുക്കളുടെ വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് ആവശ്യക്കാരെ സ്വാധീനിക്കുന്നു.
നിരവധി ദുബായ് നിവാസികൾ ഈ പോസ്റ്റുകൾ വഴി ഓൺലൈനിൽ കബളിപ്പിക്കപ്പെട്ടു. ചിലർ അഡ്വാൻസ് പോലും നൽകിയിരുന്നു. ജോർദാനിയൻ പൗരനായ മുഹമ്മദ് നെയ്ൽ പുതിയ വീടിനായി അന്വേഷിക്കുമ്പോൾ അദ്ദേഹം വിവിധ സ്ഥലങ്ങൾ നോക്കിയിരുന്നു. ഓൺലൈനിൽ കണ്ട ഒരു പ്രോപ്പർട്ടിക്ക് അഡ്വാൻസ് നൽകി. അവിടെ എത്തിയപ്പോൾ ഫോട്ടോയിൽ കണ്ട സ്ഥലമായിരുന്നില്ല.
ഏജന്റിനോട് ഇത് താൻ ഫോട്ടോയിൽ കണ്ട സ്ഥലമല്ലെന്ന് മുഹമ്മദ് പറഞ്ഞപ്പോൾ അത് വിറ്റു പോയെന്നും ഇത് അതിനെക്കാൾ മനോഹരമാണെന്നും അയാൾ മറുപടി നൽകി. അപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മുഹമ്മദ് മനസ്സിലാക്കിയത്. ഇത്തരത്തിൽ ദുരനുഭവമുള്ളവരാണ് ദുബായ് നിവാസികളിൽ പുതിയ സ്ഥലങ്ങളോ വീടുകളോ നോക്കുന്നവരിൽ പലരും.
തട്ടിപ്പിന് ഇരയായവരിൽ പലരും എന്താണ് സംഭവിക്കുന്നതെന്ന് ആശയക്കുഴപ്പത്തിലായപ്പോൾ ഓൺലൈനിൽ മറ്റ് പ്രോപ്പർട്ടികൾ പരിശോധിച്ചു. പല റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരും വളരെ ആകർഷകവും എന്നാൽ യഥാർത്ഥത്തിൽ തികച്ചും വ്യത്യസ്തവുമായ ഫ്ലാറ്റുകളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതായി കണ്ടെത്തി.
ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻ്റിൻ്റെ (ഡിഎൽഡി) റെഗുലേറ്ററി വിഭാഗമായ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി (റേറ) പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും വ്യവസായത്തിനുള്ളിലെ നിഷേധാത്മക രീതികൾ നിയന്ത്രിക്കുന്നതിനുമുള്ള നിബന്ധനകളും വ്യവസ്ഥകളും സ്ഥാപിച്ചു. റിയൽ എസ്റ്റേറ്റ് വിപണിയിലെ എല്ലാ കമ്പനികളോടും പരസ്യ നിയമങ്ങൾ പാലിക്കാനും പരസ്യ ലൈസൻസുകൾ നേടുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ നൽകാനും അതോറിറ്റി ആവശ്യപ്പെടുന്നു.
+ There are no comments
Add yours