ദുബായ്: ദുബായിലെ പൗരന്മാർക്ക് മികച്ച താമസ സൗകര്യം ലഭ്യമാക്കുന്നതിനായി 54 ഓളം താമസ കെട്ടിടങ്ങൾ അനാച്ഛാദനം ചെയ്തിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ. നാദ് അൽ ഷെബയിലെ അവന്യൂ മാളിൽ സ്ഥിതി ചെയ്യുന്ന ‘ദുബായ് ഇന്റഗ്രേറ്റഡ് ഹൗസിംഗ് സെന്റർ’ ഫെബ്രുവരിയിൽ പൗരന്മാർക്ക് താമസത്തിനായി കൈമാറും.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമി(Sheikh Mohammed bin Rashid Al Maktoum)ന്റെ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായിയുടെ വികസനത്തിനും പൗരന്മാരുടെ ക്ഷേമത്തിനും വേണ്ടിയുള്ള ഹയർ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ(Sheikh Hamdan bin Mohammed bin Rashid Al Maktoum)മാണ് കേന്ദ്രം ആരംഭിച്ചത്.
നാല് സർക്കാർ വകുപ്പുകളിൽ നിന്നും രണ്ട് സ്വകാര്യ മേഖല പങ്കാളികളിൽ നിന്നുമുള്ള സഹകരണത്തോടെയാണ് 54 താമസകെട്ടിടങ്ങൾ ഒരുക്കിയിരിക്കുന്നത്.
‘കുടുംബം: നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ’ എന്ന പ്രമേയത്തിൽ ദുബായ് ഭരണാധികാരി ആരംഭിച്ച ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ഭാഗമായാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. താമസ കെട്ടിടത്തിന്റെ മുഴുവൻ പണിയും പൂർത്തിയാകും വരെ സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വീട് നിർമ്മിക്കുക എന്നത് യുവാക്കളെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കും. ആ വെല്ലുവിളി ഏറ്റെടുക്കാൻ അവരെ സഹായിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
അപേക്ഷിച്ച് ഒരു വർഷത്തിനുള്ളിൽ ഓരോ പുതിയ എമിറാത്തി കുടുംബത്തിനും ഭൂമിയും റെസിഡൻഷ്യൽ ലോണും ദുബായ് സോഷ്യൽ അജണ്ട 33 പദ്ധതി ഉറപ്പാക്കുന്നു.
+ There are no comments
Add yours