സൗദി: സൗദി അറേബ്യയിലെ മക്കയിൽ 3,402 കോടി രൂപയുടെ ജലസംഭരണ പദ്ധതിക്ക് തുടക്കമാകുന്നു. ഹജ്ജ് സീസണിൽ മക്കയിലും മദീനയിലും ജല ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അബുദാബി നാഷണൽ എനർജി കമ്പനി കൂടി ഭാഗമായ കൺസോർഷ്യമാണ് പദ്ധതിക്കായുള്ള കരാർ നേടിയിരിക്കുന്നത്.
സൗദി ആസ്ഥാനമായുള്ള വിഷൻ ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയും കുവൈറ്റ് ആസ്ഥാനമായുള്ള ഗൾഫ് ഇൻവെസ്റ്റ്മെന്റ് കോർപറേഷനും കൺസോർഷ്യത്തിൽ ഉൾപ്പെടുന്നു. സൗദി വാട്ടർ പാർട്ണർഷിപ്പ് കമ്പനിയാണ് പദ്ധതിക്കായുള്ള കരാർ നൽകിയിരിക്കുന്നത്.
ജുറാന ഇൻഡിപെൻഡന്റ് സ്ട്രാറ്റജിക് വാട്ടർ റിസർവോയർ പ്രോജക്റ്റ് (ISWR1) എന്നാണ് പദ്ധതിയുടെ പേര്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ജല ലഭ്യത ഉറപ്പാക്കുകയാണ് കരാറിലൂടെ സൗദി വാട്ടർ പാർട്ണർഷിപ്പ് കമ്പനിയുടെ ലക്ഷ്യം.
30 വർഷത്തിന് ശേഷം ജലസംഭരണി സൗദി വാട്ടർ പാർട്ണർഷിപ്പ് കമ്പനിക്ക് കൈമാറണമെന്നാണ് ചട്ടം. അതുവരെ വാട്ടർ റിസർവോയർ ഇൻഫ്രാസ്ട്രക്ചറിന്റെ നിർമാണം, കൈവശാവകാശം, പ്രവർത്തനം എന്നിവയുടെ ഉത്തരവാദിത്തം കരാർ ഏറ്റെടുത്ത കമ്പനികൾക്കായിരിക്കും.
പദ്ധതിയുടെ പ്രവർത്തനം 2027ൽ തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ദേശീയ ജല നയം രൂപീകരിച്ച ശേഷം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ രാജ്യത്ത് നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിത്.
+ There are no comments
Add yours