കുവൈറ്റ്: കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃത ഫണ്ടിങ്ങിനുമെതിരെ ശക്തമായ നടപടിയുമായി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം. കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തിയതിന്റെ പേരിൽ നാല് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനയാണ് നടത്തുന്നത്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻറെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനികളിൽ 372 തവണയാണ് പരിശോധന നടത്തിയത്. എക്സ്ചേഞ്ച് കമ്പനികളിൽ 92 തവണയും ജ്വല്ലറി കമ്പനികളിൽ 472 തവണയും പരിശോധന നടത്തി. സംശയം തോന്നുന്ന മുഴുവൻ പണമിടപാടുകളും റിപ്പോർട്ട് ചെയ്യാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. കുവെെറ്റ് സെൻട്രൽ ബാങ്ക് ധനകാര്യ സ്ഥാപനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ രാജ്യത്ത് ശക്തമായ ക്യാമ്പെയ്ൻ ആരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നർ വാണിജ്യ മന്ത്രാലയവും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ അധികൃതരുമായി ബന്ധപ്പെടണം എന്നാണ് അറിയിച്ചിരിക്കുന്നത്.
+ There are no comments
Add yours