റിയാദ്: ഹജ്ജ് തീർഥാടകർക്കായി സൗദി അറേബ്യയിലെ മിനായിൽ പന്ത്രണ്ടിലധികം റെസിഡൻഷ്യൽ ടവറുകൾ നിർമിക്കുന്നു. തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിനായിലെ പുതിയ താമസകെട്ടിടങ്ങൾ വരുന്ന ഹജ്ജ് സീസണിനായി സജ്ജമാകും.
2024 ഹജ്ജ് സീസണിൽ ഈ കെട്ടിടങ്ങളിൽ ഹാജിമാർക്ക് താമസിക്കാനാവുമെന്ന് ഹജ്, ഉംറ ദേശീയ സമിതിയുടെ ഉപദേശകൻ സഅദ് അൽ ഖുറാഷി(Saad Al Qurashi) അറിയിച്ചു. തീർഥാടകർക്കുള്ള താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഹജ് കർമങ്ങൾ എളുപ്പത്തിലും സൗകര്യത്തോടെയും നിർവഹിക്കുന്നതിലും ഇതൊരു വലിയ ചുവടുവയ്പാണെന്ന് അദ്ദേഹം പറഞ്ഞു.
വിദേശത്ത് നിന്നുള്ള തീർഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. നേരത്തെ രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് ഏറ്റവും അടുത്തുള്ള ഹോട്ടലുകളും ക്യാമ്പുകളും പോലുള്ള അവരുടെ ഇഷ്ടപ്പെട്ട താമസസൗകര്യങ്ങൾ ലഭിക്കും.
മക്ക മസ്ജിദുൽ ഹറാമിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ മക്കയ്ക്കും മുസ്ദലിഫയ്ക്കും ഇടയിലുള്ള പുണ്യസ്ഥലങ്ങളുടെ അതിർത്തിയിലാണ് മിന സ്ഥിതിചെയ്യുന്നത്. ഹജ്ജിലെ പ്രധാന ചടങ്ങുകളിലൊന്നാണ് മിനായിലെ രാപ്പാർക്കൽ. ദുൽഹിജ്ജ മാസത്തിൽ ഹജ്ജിന്റെ കർമങ്ങൾ നിർവഹിക്കുന്ന തീർത്ഥാടകർ രണ്ട് രാത്രികൾ മിനായിൽ തങ്ങുന്നു.
+ There are no comments
Add yours