പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് ഓരോ വർഷവും ഉയരുന്നു.
ഈ വർഷം 12500 കോടി ഡോളറാണ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനം കൂടുതലാണിത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യം ഇന്ത്യയാണ്. ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ ഇന്ത്യയേക്കാൾ വളരെ പിന്നിലാണ്.കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 1400 കോടി ഡോളറിന്റെ വർധനവാണ് ഈ വർഷം എന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ വലിയ ലാഭമാണ് ഇക്കാര്യത്തിൽ കൊയ്യുന്നതെന്ന് ലോകബാങ്ക് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഏതൊക്കെ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതൽ പണം വരുന്നത്, എന്താണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്താൻ കാരണം എന്നീ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.
125 ബില്യൺ ഡോളർ ഇന്ത്യയിലേക്ക് വരുമ്പോൾ രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കോയിലേക്ക് എത്തുന്ന പ്രവാസി പണം 67 ബില്യൺ ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ള ചൈനയിലേക്ക് 50 ബില്യൺ ഡോളറാണ് എത്തിയത്. 40 ബില്യൺ ഡോളറുമായി ഫിലിപ്പീൻസ് നാലാം സ്ഥാനത്തും 24 ബില്യൺ ഡോളറുമായി ഈജിപ്ത് അഞ്ചാം സ്ഥാനത്തുമുണ്ട്.
അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതൽ പ്രവാസി പണം എത്തിയത്. ഇന്ത്യയിലേക്ക് വന്ന പണത്തിന്റെ 36 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിൽ നിന്നാണ്. യുഎഇ, സൗദി അറേബ്യ, ഖത്തർ ഉൾപ്പെടയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നാണ് പിന്നീട് കൂടുതൽ പ്രവാസി പണം വരുന്നത്. 18 ശതമാനം വരും ആറ് ജിസിസി രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസി പണം എന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
+ There are no comments
Add yours