മനാമ: വിദേശരാജ്യങ്ങളിൽ നിന്ന് യൂസ്ഡ് കാറുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവുവരുത്തി ബഹ്റൈൻ. 10 വർഷം വരെ പഴക്കമുള്ള കാറുകൾ ഇറക്കുമതി ചെയ്യാൻ ബഹ്റൈൻ പാർലമെന്റ് അടുത്തിടെ അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യൂസ്ഡ് കാറുകളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണത്തിൽ ഇളവുവരുത്തിയത്. ഇതുവരെ അഞ്ചു വർഷം വരെ പഴക്കമുള്ള കാറുകൾ മാത്രമാണ് ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ടായിരുന്നത്.
പഴയ കാറുകൾ ഇറക്കുമതി ചെയ്ത് യൂസ്ഡ് കാറായി രജിസ്റ്റർ ചെയ്യുകയാണ് രീതി.രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ഗുണകരമായ തീരുമാനമാണിത്. അടുത്തിടെ കാർ വിലയിൽ വലിയ വർധനയുണ്ടായതിനാൽ ഈ തീരുമാനം താമസക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കും. സാമ്പത്തിക പ്രയാസം കാരണം സ്വകാര്യ ഗതാഗതത്തെ ആശ്രയിക്കുന്നവർക്ക് വാഹനങ്ങൾ വാങ്ങാനും യാത്രാചെലവ് കുറയ്ക്കാനും ഇപ്പോഴത്തെ ഇളവ് ഉപകരിക്കും.
വാഹന വ്യവസായ മേഖലയിൽ വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും താമസക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടുമാണ് ഗവൺമെന്റ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ദ ന്യൂസ് ഓഫ് ബഹ്റൈൻ റിപ്പോർട്ട് ചെയ്തു.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനുമാണ് പഴക്കമുള്ള കാറുകൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, കാറുകളുടെ വില വർധിച്ചതോടെ പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കുന്നതിന് നിയന്ത്രണത്തിൽ ഇളവുവരുത്തുകയായിരുന്നു
+ There are no comments
Add yours