ദോഹ: ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിൽ ജോലിചെയ്യവെ ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് പേരുടെ ഭാര്യമാർ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ദോഹയിലെത്തി. ഡിസംബർ 18ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിരവധി തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി(Emir Sheikh Tamim bin Hamad Al Thani) പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.
മാപ്പ് ലഭിച്ചവരുടെ പട്ടികയിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസഥർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദേശീയദിനത്തിന് നാല് ദിവസം മുമ്പാണ് പൊതുമാപ്പ് പ്രഖ്യാപനം വന്നത്.വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങൾക്കിടയിൽ കുറച്ചുകാലമായി ശുഭാപ്തിവിശ്വാസം ഉണ്ടായിട്ടുണ്ടെന്നും ഡിസംബർ 10ന് അവർ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയോടെ ഈ പ്രതീക്ഷ വർധിച്ചുവെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
+ There are no comments
Add yours