മസ്കറ്റ്: ഇന്ത്യയിൽ സന്ദർശനം നടത്തിയ ഒമാൻ സുൽത്താനും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. സുൽത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചകൾ നടത്തി. നയതന്ത്ര ബന്ധത്തിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
രാഷ്ട്രീയ സുരക്ഷാ സഹകരണം, പ്രതിരോധം, വ്യാപാരം, ഊർജ സുരക്ഷ, ആരോഗ്യരംഗം, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങളുടെ ബന്ധം അടക്കമുള്ള നയതന്ത്ര സഹകരണത്തിൻറെ ചർച്ചകൾ ഇരുവരും നടത്തി. ബഹിരാകാശ മേഖലയിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നത് നല്ല തീരുമാനമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
ജി20 ഉച്ചകോടിയിൽ അതിഥിയായി ഒമാനെ ക്ഷണിച്ചതിൽ സുൽത്താൻ ഇന്ത്യയോട് കൃതജ്ഞത രേഖപ്പെടുത്തി. ജി20 ഉച്ചകോടി, വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റ് തുടങ്ങിയവ വിജയകരമായി സംഘടിപ്പിച്ച ഇന്ത്യയെ അദ്ദേഹം അഭിനന്ദിച്ചു.
ഭാവിയിലേക്കുള്ള പങ്കാളിത്തം എന്ന ശീർഷകത്തിൽ ഒമാനും ഇന്ത്യയും സംയുക്ത വിഷന് രൂപം നൽകി. നാവിക സഹകരണം, കണക്ടിവിറ്റി, ഊർജ സംരക്ഷണം, ഹരിതോർജം, ബഹിരാകാശം, സാങ്കേതികവിദ്യകൾ, ആപ്പുകൾ, ഡിജിറ്റൽ പേയ്മെന്റുകൾ, സാമ്പത്തിക സഹകരണം, വ്യാപാരവും നിക്ഷേപവും, ആരോഗ്യം, ടൂറിസം, ഐ ടി, കൃഷി, ഭക്ഷ്യസുരക്ഷ പോലുള്ള വിശാലമായ തലങ്ങളിൽ ഇരുരാജ്യങ്ങളും ഒന്നിച്ചുപ്രവർത്തിക്കും.
ഭാവി പദ്ധതിയുടെ ഭാഗമായി നിശ്ചിത കർമ തലങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദർശനത്തിൻറെ ഭാഗമായി ഇന്ത്യയും ഒമാനും തമ്മിൽ ആറ് ധാരണാപത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെ സുൽത്താനേറ്റ് സന്ദർശിക്കാൻ സുൽത്താൻ ക്ഷണിച്ചിട്ടുമുണ്ട്.
സുൽത്താൻ ഹൈതം ബിൻ താരികിൻറെ ഇന്ത്യാ സന്ദർശനത്തിൻറെ ഭാഗമായി സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യയിലെ ഡാൻഡ്ലി റാസ് നൃത്തവും ഒമാനിലെ അൽ റസ്ഹയും ഉൾപ്പെടുത്തിയുള്ള സ്റ്റാമ്പിൻറെ ചിത്രം ഒമാൻ പോസ്റ്റ് എക്സിൽ പങ്കുവെച്ചു. ഗുജറാത്തിൽ നിന്നുള്ള പരമ്പരാഗത നൃത്ത രൂപമാണ് ഡാൻഡ്ലി റാസ്. ഒമാനിൽ ഏറെ പ്രശസ്തമായ കലാരൂപമാണ് അൽ റസ്ഹ. നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ട് സന്ദർശിച്ചു.
+ There are no comments
Add yours