ജെറുസലേം: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥനും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ റെവല്യൂഷണറി ഗാർഡ് മേധാവി ഹുസൈൻ സലാമി കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. സലാമിയെ കൂടാതെ മുതിർന്ന നിരവധി നേതാക്കൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
1980ൽ ഇറാൻ-ഇറാഖ് യുദ്ധ സമയത്താണ് സലാമി റെവല്യൂഷണറി ഗാർഡിൽ ചേരുന്നത്. 2024ൽ ഇറാൻ ആദ്യമായി ഇസ്രയേലുമായി നേരിട്ട് ആക്രമണം നടത്തിയപ്പോൾ മുതൽ സലാമിയായിരുന്നു റെവല്യൂഷണറി ഗാർഡിന്റെ മേധാവി. ഇസ്രയേലുമായുള്ള തർക്കങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ ഏത് സാഹചര്യത്തിലും സജ്ജമാണെന്ന് കഴിഞ്ഞ ദിവസം സലാമി പറഞ്ഞിരുന്നു.
അതേസമയം രണ്ട് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അറ്റോമിക് എനർജി ഓർഗനൈസേഷന്റെ മുൻ മേധാവി ഫെറെയ്ദൗൻ അബ്ബാസിയും തെഹ്‌റാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാലയിലെ പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചിയുമാണ് കൊല്ലപ്പെട്ടത്. ഫെറെയ്ദൗൻ അബ്ബാസിക്ക് നേരെ 2010ൽ തെഹ്‌റാനിൽ വെച്ച് വധശ്രമമുണ്ടായിരുന്നു. അതേസമയം അമേരിക്കയും ഇസ്രയേലും ആക്രമണത്തിൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാന്റെ സായുധ സേന വക്താവ് അബോൽഫസൽ ഷെകാർച്ചി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകൻ അലി ഷാംഖാനിക്ക് ആക്രമണത്തിൽ ഗുരുതര പരിക്കുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം നതാൻസ് ആണവ കേന്ദ്രത്തിൽ പുതിയ ആക്രമണം നടന്നതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ സൂചിപ്പിക്കുന്നത്. ആറ് സൈനിക കേന്ദ്രങ്ങളാണ് ആകെ ആക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ ഇറാനിലെ യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിക്കണമെന്നും അനാവശ്യ യാത്ര ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യൻ എംബസിയും അറിയിച്ചു.
+ There are no comments
Add yours