കുവൈത്ത്: രാജ്യത്ത് ലൈസൻസ് മാനദണ്ഡങ്ങൾ കർശനമാക്കി. നിബന്ധനകൾ പാലിക്കാത്ത 60,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ കഴിഞ്ഞ വർഷം പിൻവലിച്ചു. ലൈസൻസ് ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് പ്രാദേശിക മാധ്യമമായ അൽ സിയാസ റിപ്പോർട്ട് ചെയ്തു.
2020 ൽ അരലക്ഷവും 2021-ൽ 88,925 ഉം 2022 ൽ ഒരു ലക്ഷവും പ്രവാസി ലൈസൻസുകൾ റദ്ദാക്കിയതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. നാല് വർഷത്തിനിടയിൽ മൂന്ന് ലക്ഷം ഡ്രൈവിങ് ലൈസൻസുകളാണ് രാജ്യത്ത് റദ്ദാക്കിയത്. കുവൈത്ത് റസിഡൻസി റദ്ദായ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകളും പിൻവലിക്കുന്നുണ്ട്. ഇത്തരക്കാർ വീണ്ടും കുവൈത്തിൽ എത്തിയാൽ പുതിയ ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണം.
കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യുകയും 600 ദിനാർ ശമ്പളവും ബിരുദവുമുള്ള പ്രവാസികൾക്കാണ് രാജ്യത്ത് ഡ്രൈവിങ് ലൈസൻസിനു അപേക്ഷിക്കാൻ അനുമതി. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്ത് ഉള്ള യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസ് സറണ്ടർ ചെയ്യണം.
എന്നാൽ പലരും ലൈസൻസ് റദ്ദാക്കാറില്ല. ഇത്തരക്കാരെ പിടികൂടി ലൈസൻസ് അധികൃതർ റദ്ദാക്കുന്നുണ്ട്. രാജ്യത്ത് എട്ടു ലക്ഷത്തോളം ഡ്രൈവിങ് ലൈസൻസുകൾ വിദേശികളുടെ പേരിലുണ്ട്.
+ There are no comments
Add yours