ഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖി(Sultan Haitham bin Tariqi)ന് ഡൽഹിയിൽ ഊഷ്മള വരവേൽപ്. ഇന്നലെ വൈകിട്ടോടെ ഡൽഹിയിലെത്തിയ സുൽത്താനെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇതാദ്യമായാണ് സുൽത്താൻ ഹൈതം ഇന്ത്യ സന്ദർശിക്കുന്നത്.
മൂന്നു ദിവസത്തെ സിംഗപ്പൂർ സന്ദർശനം പൂർത്തിയാക്കിയാണ് സുൽത്താൻ ഇന്നലെ രാജ്യത്തെത്തിയത്. പ്രസിഡൻറ് ദ്രൗപദി മുർമുവിൻറെ ക്ഷണം സ്വീകരിച്ചെത്തിയ സുൽത്താന് രാഷ്ട്രപതിഭവനിൽ ശനിയാഴ്ച ഔദ്യോഗിക സ്വീകരണം നൽകും. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തും.
ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിൽ ധാരണാപത്രങ്ങളിലും ഒപ്പുവെക്കും. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടും സുൽത്താൻ സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് സുൽത്താൻറെ സന്ദർശനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ. ദുക്കമിൽ ഇന്ത്യയുടെ നേവി ആക്‌സസ് അനുവദിക്കുന്നതിന് നേരത്തെ ഇരുരാഷ്ട്രങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. ത്രിദിന സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മസ്കറ്റിലേക്ക് തിരിക്കും.
+ There are no comments
Add yours