അബുദാബി: ഇസ്‌ലാമിക വ്രത മാസമായ പരിശുദ്ധ റമദാനിലേക്ക് ഇനി 90 നാൾ മാത്രം. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് (IACAD) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഹിജ്രി കലണ്ടർ അനുസരിച്ച് റമദാൻ 2024 മാർച്ച് 12 ചൊവ്വാഴ്ച ആരംഭിക്കും.
മാസങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ടമായതെന്ന് വിശ്വാസികൾ കണക്കാക്കപ്പെടുന്ന റമദാനിൽ മുസ്ലീങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ നോമ്പെടുക്കുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ യു.എ.ഇയിൽ നോമ്പിന്റെ ദൈർഘ്യം കുറയും. യു.എ.ഇയിൽ വസന്തകാലത്തിന്റെ തുടക്കമായതിനാൽ ആ സമയത്തെ താപനില കുറവായിരിക്കും.
വരുന്ന നോമ്പ് കാലത്ത് ആദ്യ ദിവസം 13 മണിക്കൂറും 16 മിനിറ്റുമായിരിക്കും വ്രതസമയം. മാസാവസാനത്തോടെ നോമ്പ് സമയം ഏകദേശം 14 മണിക്കൂറിലെത്തും. 2023ൽ റമദാന്റെ തുടക്കത്തിൽ യു.എ.ഇയിലെ വിശ്വാസികൾ 13 മണിക്കൂറും 33 മിനിറ്റും ഭക്ഷണപാനീയങ്ങളിൽ നിന്ന് വിട്ടുനിന്നപ്പോൾ അവസനത്തിൽ ഇത് 14 മണിക്കൂറും 16 മിനിറ്റും ആയിരുന്നു.
ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റമദാൻ. ഹിജ്രി കലണ്ടറിലെ എല്ലാ മാസങ്ങളെയും പോലെ, ചന്ദ്രക്കല കാണുമ്പോൾ അതിന്റെ ആരംഭം നിർണയിക്കപ്പെടുന്നു. തീയതികൾ ചന്ദ്രനെ കാണുന്നതിന് വിധേയമാണെങ്കിലും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഏറ്റവും സാധ്യതയുള്ള തീയതികൾ കൃത്യമായി കണക്കുകൂട്ടി അധികൃതർ പ്രഖ്യാപിക്കാറുണ്ട്.
ഐഎസിഎഡി കലണ്ടർ അനുസരിച്ച് ഇത്തവണ റദമാൻ 29 ദിവസങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിൽ 9 ചൊവ്വാഴ്ചയാണ് അവസാനത്തെ ഉപവാസ ദിനം. വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്.
+ There are no comments
Add yours