ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിന് പന്തുരുളാൻ ഇനി ഒരുമാസം മാത്രം. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വൻകരയുടെ മേളയെ കാത്തിരിക്കുകയാണ് ഖത്തർ. ഫുട്‌ബോളിന്റെ വിശ്വമേളയെ അനശ്വരമാക്കിയ ഖത്തറിന് വൻകരയുടെ മേള ഒരു തലവേദനയല്ല. ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനൽ പോരാട്ടങ്ങളുടെ ഓർമകൾക്ക് ഒരാണ്ട് തികയുമ്പോഴാണ് ഏഷ്യൻ കപ്പിന് 30 നാൾ കൗണ്ട് ഡൗൺ മുഴങ്ങിത്തുടങ്ങുന്നത്.
ഏഴ് ലോകകപ്പ് വേദികളടക്കം ഒമ്പത് കളി മുറ്റങ്ങൾ സജ്ജമാണ്. കിരീടം നിലനിർത്താനൊരുങ്ങുന്ന ആതിഥേയരായ ഖത്തറടക്കം 24 ടീമുകളും പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ടൂർണമെന്റിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് 140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ഇന്ത്യയും അവസാനവട്ട തയ്യാറെടുപ്പിലാണ്. സഹലും രാഹുലും സാധ്യതാ ടീമിലുള്ളത് മലയാളി ആരാധകരുടെ ആവേശം കൂട്ടും. പരിക്കേറ്റ് വിശ്രമത്തിലുള്ള ആശിഖ് കുരുണിയൻ ഖത്തറിലേക്കുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്.
+ There are no comments
Add yours