മസ്‌കറ്റ്: ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾ ഫലവത്തായാൽ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് തീരുവ ഇളവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ
ഒമാനിലേക്ക് ഇന്ത്യയിൽ നിന്ന് ധാതു ഇന്ധനങ്ങൾ, അജൈവ രാസവസ്തുക്കൾ, വിലയേറിയ ലോഹങ്ങൾ, ഇരുമ്പ്, ഉരുക്ക് എന്നിവയുടെ സംയുക്തങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ, വളങ്ങൾ, പ്ലാസ്റ്റിക് എന്നിവയാണ് പ്രധാന കയറ്റുമതി.
ചർച്ചകൾ അതിവേഗം ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎഇയുമായുള്ള കരാറിന് സമാനമായ രീതിയിലാകാമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസത്തിനിടെ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 200 കോടി ഡോളറും ഇറക്കുമതി 201 കോടി ഡോളറുമാണ്.
പെട്രോളിയം ഉൽപന്നങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, എൻജിനീയറിങ് ഉൽപന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സിമന്റ്, സെറാമിക് ഉൽപന്നങ്ങൾ, റെഡിമെയ്ഡ് തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവ ഒമാനുമായി കൂടുതൽ വ്യാപാരത്തിന് സാധ്യതയുള്ള ചരക്കുകളായി ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ സമഗ്രമായ സാമ്പത്തിക കരാറായിരിക്കും നിലവിൽ വരിക.
+ There are no comments
Add yours