ബെയ്റൂട്ട്: ലെബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി. ബെയ്‌റൂത്ത് ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്.
വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട്, ഹിസ്ബുള്ള 140 റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ പ്രത്യാക്രമണം. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചു. എന്നാൽ, മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
റദ്വാൻ ഫോഴ്സ് കമാൻഡർ ഇബ്രാഹിം അഖീൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ സായുധസേന വിഭാഗത്തിലെ ഉന്നതൻ ഫുവാദ് ഷുക്ക്‌റിനെ കഴിഞ്ഞ ജൂലായിൽ ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.
ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ലെബനനിലെ ഹിസ്ബുള്ളയുടെ നൂറോളം റോക്കറ്റ് ലോഞ്ചറുകളും 1,000 റോക്കറ്റ് ലോഞ്ചർ ബാരലുകളുമുൾപ്പെടെ തകർത്തതായി ഇസ്രയേൽ പ്രതിരോധ സേനയും വ്യക്തമാക്കിയിരുന്നു.
അതേസമയം, ആക്രമണത്തിന് ഇസ്രയേലിനെ തക്കതായി ശിക്ഷിക്കുമെന്നായിരുന്നു ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ നിലപാട്. ഇസ്രയേൽ നടത്തിയത് യുദ്ധകുറ്റകൃത്യമാണ്. മുഴക്കിയത് യുദ്ധകാഹളമാണ്. ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാകുംവരെ ഇസ്രയേലിനുനേരേയുള്ള ചെറുത്തുനിൽപ്പ് തുടരുമെന്നും നസ്രള്ള പറഞ്ഞു.
പേജർ, വാക്കിടോക്കി സ്‌ഫോടനങ്ങൾക്ക് പിന്നാലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ വ്യാഴാഴ്ച ഇസ്രയേൽ വ്യോമാക്രമണവും നടത്തിയിരുന്നു. തുടർന്നുണ്ടായ ഹിസുബുള്ളയുടെ തിരിച്ചടിയിൽ പടിഞ്ഞാറൽ ഗലീലിയിലെ യാരയിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടാകുന്നത്.
+ There are no comments
Add yours