ജിദ്ദ: ഫുട്‌ബോൾ പ്രേമികൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഇ-വിസ അനുവദിക്കുന്നു. സൗദിയിൽ ആദ്യമായി നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് കാണാനെത്തുന്ന എല്ലാ രാജ്യക്കാർക്കും ഈ സൗകര്യം ഏർപ്പെടുത്തിയതായി വിദേശ മന്ത്രാലയം അറിയിച്ചു.
സ്പോർട്സ്, വിദേശകാര്യ മന്ത്രാലയങ്ങൾ സഹകരിച്ചാണ് ഫുട്‌ബോൾ പ്രേമികൾക്കുള്ള ഇ-വിസ പദ്ധതി ആവിഷ്‌കരിച്ചത്. ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് ടിക്കറ്റുകൾ നേടുന്നവർക്കെല്ലാം ലളിതമായ നടപടിക്രമങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാനാവും. ടിക്കറ്റ് ലഭിച്ചവർക്ക് വിദേശ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വിസ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
നിശ്ചിത രാജ്യങ്ങളിലെ പൗരൻമാർക്ക് ഇ-വിസയും ഓൺ അറൈവൽ വിസയും അനുവദിക്കുന്ന സംവിധാനം രാജ്യത്ത് നേരത്തേ തന്നെ നിലവിലുണ്ട്. ഈ രാജ്യക്കാർക്കും എളുപ്പത്തിൽ സൗദിയിലെത്തി ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരങ്ങൾ നേരിൽ വീക്ഷിക്കാം
ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് ക്ലബ്ബ് ലോകകപ്പ് മൽസരങ്ങൾ അരങ്ങേറുന്നത്. ഈ മാസം 12 മുതൽ 22 വരെയാണ് മൽസരങ്ങൾ. ബ്രിട്ടനിൽ നിന്നുള്ള മാഞ്ചസ്റ്റർ സിറ്റി, ബ്രസീലിൽ നിന്നുള്ള ഫൽമിനസി, സൗദിയിൽ നിന്നുള്ള അൽഇത്തിഹാദ്, ഈജിപ്തിൽ നിന്നുള്ള അൽഅഹ്ലി, ന്യൂസിലാന്റിൽ നിന്നുള്ള ഓക്ലാന്റ് സിറ്റി, മെക്സിക്കോയിൽ നിന്നുള്ള ക്ലബ്ബ് ലിയോൺ, ജപ്പാനിൽ നിന്നുള്ള ഉറാവ റെഡ് ഡയമണ്ട്സ് എന്നീ ക്ലബ്ബുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്.
+ There are no comments
Add yours