റിയാദ്: വിമാനത്തിൽ സൗദി രാജകുമാരന്റെ പരുന്തുകൾ കൂട്ടമായി യാത്രചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. പഴയ റിപ്പോർട്ടുകൾ പ്രകാരം സംഭവം നടന്നത് 2017-ലാണ്. സൗദി അറേബ്യയിലെ ഒരു രാജകുടുംബാംഗം തന്റെ പക്ഷികൾക്കായി വിമാനത്തിലെ ഒരു ഭാഗത്തെ സീറ്റുകളെല്ലാം ബുക്ക് ചെയ്യുകയായിരുന്നു.
പരുന്തുകളുടെ സുഖവും സുരക്ഷയും ഉറപ്പാക്കാൻ സീറ്റുകൾ അവയ്ക്കായി നീക്കിവയ്ക്കുകയായിരുന്നു. സൗദി രാജകുമാരന്റെ 80 അറേബ്യൻ ഫാൽക്കണുകളാണ് വിമാനത്തിൽ അസാധാരണ ആകാശയാത്ര നടത്തിയിരുന്നത്. വിമാനത്തിന്റെ വലിയൊരു ഭാഗത്ത് മുഴുവൻ സീറ്റുകളിലും പക്ഷികൾ ഇരിക്കുന്നത് ചിത്രങ്ങളിൽ കാണാം.
വിമാനത്തിന്റെ ക്യാപ്റ്റനായ എന്റെ സുഹൃത്താണ് ഈ ഫോട്ടോ അയച്ചുതന്നത് എന്ന അടിക്കുറിപ്പോടെയാണ് ഒരാൾ ഫോട്ടോ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സൗദി രാജകുമാരൻ തന്റെ 80 പരുന്തുകൾക്കുള്ള ടിക്കറ്റ് വാങ്ങിയെന്നും ഇതിൽ പറയുന്നു.
മിഡിൽ ഈസ്റ്റിലെ വിമാനങ്ങളിൽ ഫാൽക്കൺ ഗതാഗതം അസാധാരണമല്ല. അറബ് സംസ്‌കാരവുമായും പാരമ്പര്യവുമായും ബന്ധപ്പെട്ടവയാണ് ഫാൽക്കണുകൾ. ഖത്തർ എയർവേയ്സ് ഇക്കണോമി ക്ലാസിൽ ആറ് ഫാൽക്കണുകളെ അനുവദിക്കുന്നു. ഇത്തിഹാദ് എയർവേസിൽ ഒരു യാത്രക്കാരന് ഒന്നോ രണ്ടോ പരുന്തുകളെ കൊണ്ടുപോകാം. യുഎഇയിൽ 2002 മുതൽ ഫാൽക്കണുകൾക്ക് പാസ്പോർട്ടുകളും യാത്രാരേഖകളും നൽകുന്നു.
+ There are no comments
Add yours