റിയാദ്: നിയമലംഘകരായ വിദേശികളെ കണ്ടെത്തി നാട് കടത്തുന്നതിനുള്ള പരിശോധന സൗദി അറേബ്യയിൽ ശക്തമായി തുടരുന്നു. ഓരോ ആഴ്ചയും പിടിയിലാവുന്ന വിദേശികളുടെ എണ്ണം വർധിക്കുകയാണ്. എല്ലാ ആഴ്ചയും സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം പുറത്തുവിടാറുണ്ട്.
ഏറ്റവും പുതിയ കണക്ക് പ്രകാരം ഒരാഴ്ചയ്ക്കിടെ പിടിയിലായത് 17,976 നിയമലംഘകരാണ്. ഇതാദ്യമായാണ് എണ്ണം 18,000ത്തിലേക്ക് എത്തുന്നത്. ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നീ നിയമങ്ങൾ ലംഘിച്ചവരാണിവർ. നവംബർ 23 മുതൽ 29 വരെയുള്ള കണക്കാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇത്രയും പേരെ പരിശോധനാ ഉദ്യോഗസ്ഥർ പിടികൂടിയത്.
ഇഖാമ ഇല്ലാത്തതോ കാലഹരണപ്പെട്ടതോ ആയവരാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. 10,881 ആണ് റെസിഡൻസി നിയമലംഘകരുടെ എണ്ണം. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് 4,159 പേരും, തൊഴിൽ നിയമലംഘനത്തിന് 2,936 പേരും പിടിക്കപ്പെട്ടു.
അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 700 പേർ അറസ്റ്റിലായി. ഇവരിൽ 40% യെമനികളും 56% എത്യോപ്യക്കാരും 4% മറ്റ് രാജ്യക്കാരുമാണ്.
+ There are no comments
Add yours