ദുബായ്: റമദാൻ കാലത്ത് എമിറേറ്റിലൂടനീളം ഭിക്ഷാടനം കർശനമായി നിരോധിച്ചിരുന്നു. എന്നാൽ റമദാനിലെ ആദ്യദിവസം തന്നെ 17 യാചകരെയാണ് ദുബായ് പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്. 13 പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെയുള്ള സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ അലി സലീം അൽ ഷംസി അറിയിച്ചത്.
എന്നാൽ കഴിഞ്ഞവർഷത്തെതിനേക്കാൾ ഈ വർഷം റമദാൻ ആദ്യം പിടികൂടിയ യാചകരിൽ വലിയ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചതിനുശേഷം, ഇതിനെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുന്നതോടെ യാചകരുടെ എണ്ണത്തിൽ വർഷംതോറും കുറവുണ്ടായതായി അലി സലീം പറയുന്നു.
എല്ലാവർഷവും റമദാൻ കാലത്ത് ഭിക്ഷാടനത്തെ ചെറുക്കുന്നതിനും ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിനും ആയി ദുബായ് പോലീസ് പട്രോളിങ് ശക്തമാക്കാറുണ്ട്. വർഷംതോറും ഇതിനായി സമഗ്ര പദ്ധതികൾ ആവിഷ്കരിക്കാറുമുണ്ട്. പുണ്യമാസത്തിൽ ഭിക്ഷാടനം നടത്തുന്നത് വലിയ കുറ്റകൃത്യമായാണ് എമിറേറ്റിൽ കണക്കാക്കുന്നത്. നേരത്തെ തന്നെ ദുബായിൽ മാസം മുപ്പതിനായിരം ദിർഹം ഭിക്ഷാടനത്തിലൂടെ സമ്പാദിക്കുന്ന ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് റമദാനിലെ ആദ്യദിവസം തന്നെ 17 പേരെ അറസ്റ്റ് ചെയ്ത വാർത്തയും പുറത്തുവരുന്നത്
+ There are no comments
Add yours