ദുബായ്: അൽ മംസാർ ബീച്ചിൽ നിന്ന് നീന്തുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് 15 കാരനായ ഇന്ത്യൻ പ്രവാസി മുങ്ങിമരിച്ചു. ദുബായ് ആസ്ഥാനമായുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഹമ്മദ് അബ്ദുല്ല മഫാസ് വെള്ളിയാഴ്ച തൻ്റെ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പമാണ് ബീച്ചിൽ എത്തിയത്. കൂടെയുണ്ടായിരുന്ന സഹോദരിയെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ദുബായിലെ അൽ മംസാർ ബീച്ചിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു മഫാസും കുടുംബവും. ബീച്ചിൽ കുളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി എത്തിയ തിരമാലയിൽ മഫാസും സഹോദരി ഫാത്തിമയും അകപ്പെടുകയായിരുന്നു.
കാസർകോട് ചെങ്കള സ്വദേശിയും ദുബായിൽ വ്യാപാരിയുമായ മുഹമ്മദ് അഷ്റഫിന്റെയും നസീമയുടെയും മൂന്നാമത്തെ മകനാണ് മഫാസ്. മാതാവ് നോക്കിനിൽക്കെയായിരുന്നു ദുരന്തം. സഹോദരി ഫാത്തിമയ്‌ക്കൊപ്പം ബീച്ചിനോട് ചേർന്ന വെള്ളത്തിൽ കളിക്കുകയായിരുന്നു മഫാസ്. പൊടുന്നനെയാണ് അതിശക്തമായ തിരമാല തീരത്തേക്ക് ആഞ്ഞടിച്ചത്. തിരയിൽപ്പെട്ട് അനുജൻ ഒഴുകിപ്പോവുന്നത് കണ്ട സഹോദരി ഫാത്തിമ അവന്റെ കൈയിൽ മുറുകെ പിടിച്ചെങ്കിലും ശക്തമായ തിരയിൽ നിലത്ത് കാലുറയ്ക്കാതെ അവളും കടലിൽ അകപ്പെടുകയായിരുന്നു.
കുട്ടികളുടെയും കരയിലുണ്ടായിരുന്ന മാതാപിതാക്കളുടെയും നിലവിളി കേട്ട് ഓടിയെത്തിയ ഒരു സ്വദേശി യുവാവാണ് കടലിലകപ്പെട്ട ഫാത്തിമയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. അപ്പോഴേക്കും മഫാസ് കടലിന്റെ വിദൂരതയിലേക്ക് മറഞ്ഞുപോയിരുന്നു. വിവരമറിഞ്ഞ് കുതിച്ചെത്തിയ ദുബായ് പോലീസിന്റെ നേതൃത്വത്തിൽ ഏറെ നേരം തെരച്ചിൽ നടത്തിയിട്ടും വിദ്യാർഥിയെ കണ്ടെത്താനായില്ല. ഇന്നലെ വൈകിയാണ് കടലിൽനിന്ന് മഫാസിന്റെ മൃതദേഹം ലഭിച്ചത്.
+ There are no comments
Add yours