സൗദി അറേബ്യ: സൗദിയിൽ അഴിമതിക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സൗദി പൗരന്മാരും പ്രവാസികളും ഉൾപ്പെടെ 149 പേരെ അഴിമതി ആരോപണത്തിൽ ജനുവരി അവസാന മാസത്തിൽ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻഡ് ആൻ്റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു.
അറസ്റ്റിലായവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായി സൗദി പ്രസ് ഏജൻസി നടത്തിയ പ്രസ്താവനയിൽ നസഹ പറഞ്ഞു. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ക്രിമിനൽ നടപടി ക്രമങ്ങൾ അനുസരിച്ചാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്. ജുഡീഷ്യറിക്ക് റഫറൽ ചെയ്യുന്നതിന് മുമ്പായി അവർക്കെതിരെയുള്ള പതിവ് നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണെന്നും വകുപ്പ് മേധാവികൾ അറിയിച്ചു.
ആകെ 2181 പരിശോധനാ റെയ്ഡുകൾക്കും 360 പ്രതികൾക്കെതിരെയുള്ള അന്വേഷണങ്ങൾക്കും ശേഷമാണ് അറസ്റ്റ്. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം, പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം എന്നിവയിൽ നിന്നുള്ള ജീവനക്കാരും അഴിമതിക്കാരിൽ ഉൾപ്പെടുന്നു.
സംശയാസ്പദമായ സാമ്പത്തിക ക്രയവിക്രയങ്ങളോ ഭരണപരമോ ആയ അഴിമതികൾ ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പർ: (980), വെബ്‌സൈറ്റ്: https://www.nazaha.gov.sa/Services/ApplyReports എന്നിവയിലൂടെ ബന്ധപ്പെടാൻ നസഹ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
+ There are no comments
Add yours